2300- ലേറെ വിദ്യാർഥികൾക്ക് 35 ക്ലാസ് മുറികൾ: അസൗകര്യങ്ങളിൽ വീർപ്പ് മുട്ടി മലപ്പുറം ഗവണ്‍മെന്‍റ് യു.പി സ്‌കൂൾ

 

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകൾ അത്യാധുനിക സൗകര്യങ്ങളിലേക്ക് ഉയരുമ്പോൾ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുകയാണ് മലപ്പുറത്തെ ഗവണ്‍മെന്‍റ് യു.പി സ്‌കൂൾ. 2300-ലേറെ കുട്ടികൾ പഠിക്കുന്ന എടരിക്കോട് ക്ലാരി യു.പി സ്‌കൂളിൽ ആവശ്യത്തിന് ക്ലാസ് മുറികളില്ലാത്തതാണ് പ്രധാന പ്രശ്നം. ഇപ്പോൾ നിലവിലുള്ള ക്ലാസ് മുറികളിൽ പലതും വേണ്ടത്ര സുരക്ഷയില്ലാത്തതാണ്.

സ്‌കൂളിൽ നിലവിലുള്ള ക്ലാസ് മുറികളിൽ പലതും ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞതാണ്. കടുത്ത ചൂടിൽ ചുമരുകൾ പൂർണമല്ലാത്ത കെട്ടിടത്തിൽ കുട്ടികൾക്കും അധ്യാപകർക്കും ഇരിക്കാനും കഴിയാത്ത അവസ്ഥയാണ്. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഒരു ക്ലാസ്സിൽ 30 കുട്ടികളെന്നാണ് കണക്ക്. എന്നാൽ, ഈ സ്‌കൂളിൽ ഒരു ക്ലാസിൽ ഇരുന്ന് പഠിക്കുന്നത് 65 കുട്ടികളാണ്.

സുരക്ഷയില്ലാത്ത കെട്ടിടങ്ങളിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടി വരുന്നതിൽ കടുത്ത ആശങ്കയിലാണ് രക്ഷിതാക്കള്‍. സ്‌കൂളിൽ ആവശ്യത്തിന് സ്ഥലമുണ്ട്, സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തി പുതിയ ക്ലാസ് മുറികളുണ്ടാക്കണമെന്നാണ് പി.ടി.എ ഭാരവാഹികൾ പറയുന്നത്. നേരത്തെ എംഎല്‍എ ഫണ്ടിൽ നിന്നും സ്‌കൂളിനായി തുക അനുവദിച്ചെങ്കിലും പിന്നീട് അത് ലഭിച്ചില്ലെന്ന് പി.ടി.എ ഭാരവാഹികൾ വ്യക്തമാക്കി.