സ്വർണക്കടത്തിൽ എൻഫോഴ്‌സ്‌മെന്റ് കേസിലും സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്‌ന സുരേഷിന് ജാമ്യമില്ല. രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസാണിതെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങൾ പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്.

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവും കള്ളപ്പണമാണെന്ന അന്വേഷണസംഘത്തിന്റെ വാദം തള്ളിക്കളയാനാകില്ല. കൂടാതെ പണത്തിന്റെ ഉറവിടമെന്ന് പ്രതി പറയുന്നത് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണെന്നും കോടതി പറഞ്ഞു. സ്വപ്‌നക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ പറഞ്ഞിരുന്നു

ലോക്കറിൽ പണം നിക്ഷേപിച്ചതിൽ കൂടുതൽ തെളിവ് ശേഖരണം ആവശ്യമുണ്ട്. കൂടാതെ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ശിവശങ്കറുമായുള്ള ഇടപാടുകളെ സംബന്ധിച്ചും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ജാമ്യഹർജിയെ എതിർത്ത് പറഞ്ഞത്.