പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദത്തെ തുടർന്നല്ല; വിശദീകരണവുമായി കാസർകോട് കലക്ടർ

 

കാസർകോട് സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കവെ ജില്ലയിൽ പൊതുപരിപാടിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച നടപടി വിവാദത്തിൽ. പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനുള്ളിലാണ് ജില്ലാ കലക്ടർ ഉത്തരവ് പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദത്തെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചതെന്ന് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നു

എന്നാൽ വിശദീകരണവുമായി കലക്ടർ ഭണ്ഡാരി സ്വാഗത് രംഗത്തുവന്നു. ഉത്തരവ് പിൻവലിച്ചത് സമ്മർദത്തെ തുടർന്നല്ലെന്നും സംസ്ഥാന സർക്കാർ പരിഷ്‌കരിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് നിരോധനം പിൻവലിച്ചതെന്നും കലക്ടർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോക്കോൾ. ഇക്കാരണത്തിലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത്.