തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ആറിനാണ് പത്രികാ സമര്‍പ്പണ സമയം അവസാനിച്ചത്. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ സൂക്ഷ്മ പരിശോധന ആരംഭിക്കും. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലും മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1 ലക്ഷത്തി 68,028 പേരാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍, സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ എന്നിവര്‍ക്ക് മാത്രമേ വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനമുണ്ടാകൂ. ഈ മാസം 23ന് ആണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

1,68,028 പേരാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോര്‍പറേഷനുകളിലുമായി മത്സരിക്കാനായി നാമനിര്‍ദേശപത്രിക നല്‍കിയത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് 2,830 പത്രികകളും കിട്ടി. 22,798 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 4,347 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. വോട്ടെടുപ്പിന് മുമ്പെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 19 ഇടങ്ങളില്‍ ഇടത് മുന്നണി ശക്തിതെളിയിച്ചു. കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ ആറ് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല.
തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധനയ്ക്കു പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം മാത്രമേ സ്ഥാനാര്‍ഥികളും ബന്ധപ്പെട്ടവരും റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ എത്താവൂ. സ്ഥാനാര്‍ഥിക്കും ഏജന്റിനും നിര്‍ദേശകനും മാത്രമേ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് പ്രവേശനം അനുവദിക്കൂ. പരമാവധി 30 പേര്‍ മാത്രമേ ഒരു സമയം സൂക്ഷ്മ പരിശോധനാ ഹാളില്‍ ഉണ്ടാകാവൂ എന്നും കലക്ടര്‍ അറിയിച്ചു.

സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് കര്‍ശനമായി സാമൂഹിക അകലം പാലിക്കണം. ഇതനുസരിച്ചാണ് എല്ലായിടത്തും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനാ വേളയില്‍ വരണാധികാരി, ഉപവരണാധികാരി, സഹവരണാധികാരി എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, കൈയുറ, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും തിരുവനന്തപുരം കലക്ടര്‍ പറഞ്ഞു.