ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു; ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും

സ്വർണക്കടത്ത് കേസിൽ ദുബൈ പോലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനാൽ ഇയാളെ നാട്ടിലെത്തിക്കുന്നതിനായി അന്വേഷണ സംഘം ദുബൈയിലേക്ക് എത്താനാണ് സാധ്യത. ദുബൈ പോലീസിന്റെ സഹായത്തോടെ ഇയാളെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്

ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാൽ കൈമാറ്റത്തിന് തടസ്സമില്ല. എന്നാൽ ഫൈസലിനെ എന്ന് കൈമാറുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്വർണമയക്കാൻ നേതൃത്വം നൽകിയത് ഫൈസൽ ഫരീദാണെന്ന് അറസ്റ്റിലായ പ്രതികൾ എൻ ഐ എയോട് സമ്മതിച്ചിട്ടുണ്ട്

കേസിൽ കസ്റ്റംസ് ഇതുവരെ 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും എൻ ഐ എയുടെ കസ്റ്റഡിയിലാണുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കള്ളക്കടത്തിന് പണം നൽകിയ ജ്വല്ലറി ഉടമകൾ ഇന്ന് അറസ്റ്റിലാകുമെന്ന് വാർത്തയുണ്ട്.