സമൂഹവ്യാപനം ഉണ്ടായാൽ ഏറ്റവും രൂക്ഷമാവുക കേരളത്തിൽ; ജനസാന്ദ്രത തിരിച്ചടിയാകുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യം സർക്കാർ മുൻകൂട്ടി കണ്ടിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജനസാന്ദ്രത കൂടുതലായതിനാൽ സമൂഹവ്യാപനമുണ്ടായാൽ വലിയ ആഘാതം നേരിടേണ്ടി വരിക കേരളത്തിനായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു.

രോഗവ്യാപനം നിയന്ത്രിക്കാനും മരണ നിരക്ക് കുറയ്ക്കാനുമാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചത്. വലിയൊരു പരിധിവരെ ഇത് നടപ്പാക്കി.
രോഗവ്യാപനം ഉയരുമെന്ന കണ്ട് സർക്കാർ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. മരണ നിരക്കിന്റെ കാര്യത്തിലായാലും കോവിഡ് വ്യാപനത്തിന്റെ കാര്യത്തിലായാലും ജനങ്ങളെ അണിനിരത്തിക്കൊണ്ട് എല്ലാ കഴിവുകളും ഉപയോഗിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി കൂട്ടിചേർത്തു.

രാജ്യത്തെ മുഴുവൻ കണക്കുകൾ നോക്കുമ്പോള് ‍കേരളത്തിൽ വളരെ കുറവ് കോവിഡ് കേസുകളെ ഉള്ളൂ എന്നത് ആശ്വാസമാണ്. അയൽസംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് കോവിഡ് വ്യാപനം രൂക്ഷമാണ്.

കോവിഡ് കേസുകൾ വർധിച്ചാൽ നിലവിലുളള ആരോഗ്യപ്രവർത്തകരെ തികയാത്ത അവസ്ഥ വരും. അതിനാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ അനുസരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.