ഒമിക്രോൺ : സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്ഞം

സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്ഞം. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് നടപടി. ഇനിയും വാക്‌സിൻ എടുക്കാത്തവർ ഉടൻ വാക്‌സിൻ എടുക്കണം എന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയം കഴിഞ്ഞവരും വാക്‌സിൻ സ്വീകരിക്കണം. ഒമിക്രോൺ പശ്ചാത്തലത്തിൽ എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ അഞ്ച് പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം ഉള്ളവരും നിരീക്ഷണത്തിലാണ്.

കോങ്കോയിൽ നിന്ന് എറണാകുളത്ത് എത്തിയ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടി വിപുലമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മാളുകളിലും ഹോട്ടലുകളിലും പോയി. കോങ്കൊ ഹൈ റിസ്‌ക് രാജ്യമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച ആളുകളെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ജില്ലകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയാവുന്നതാണ്. എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അതേസമയം, ദക്ഷിണേന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. കർണാടകയിൽ അഞ്ച് പേർക്കും തെലങ്കാനയിൽ നാല് പേർക്കും കൂടി കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് പൊസിറ്റിവായ നാലു പേർക്ക് ഒമിക്രോൺ ആവാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ.ജെ രാധാകൃഷ്ണൻ അറിയിച്ചു. കർണാടകയിൽ എട്ട് പേർക്കും തെലങ്കാനയിൽ ഏഴ് പേർക്കും തമിഴ് നാട്ടിൽ ഒരാൾക്കുമാണ് ഇതു വരെ ഒമിക്രോൺ കണ്ടെത്തിയത്.