ശബരിമലയിലെ നിയന്ത്രണങ്ങൾ: സർക്കാരിനെതിരെ പന്തളം കൊട്ടാരം

ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ എതിർത്ത് പന്തളം കൊട്ടാരം. പരമ്പരാഗത രീതിയിലുള്ള ആചാരങ്ങൾ മുടക്കുന്നത് സർക്കാരിന് ശബരിമലയോടുള്ള അവഗണന കൊണ്ടാണെന്ന് ഇവർ വിമർശിച്ചു.

കാനന പാതയിലൂടെയുള്ള യാത്ര, നെയ്യ് അഭിഷേകം, സന്നിധാനത്ത് വിരിവെക്കാനുള്ള അനുവാദം, പമ്പയിലെ ചടങ്ങുകൾ തുടങ്ങി നടന്നുപോന്നിരുന്ന ആചാരങ്ങൾക്കെല്ലാം ഇത്തവണ അനുമതി നൽകണമെന്ന് പന്തളം കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേത് പോലെ തന്നെയാണ് ഇത്തവണയും മകരവിളക്ക് തീർഥാടനം.

തിരുവാഭരണ ദർശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനമായിട്ടില്ല. തീർഥാടന കാലത്ത് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ മുന്നൊരുക്കങ്ങൾക്കായി ദേവസ്വം ബോർഡ് ഫണ്ട് നീക്കിവെക്കുമായിരുന്നു. ഇത്തവണ ഫണ്ട് ലഭിച്ചിട്ടില്ല. ഇതാണ് പന്തളം കൊട്ടാരത്തെ ചൊടിപ്പിച്ചതെന്ന് അറിയുന്നു.