നടിയെ ആക്രമിച്ച കേസ്: വി ഐ പിക്ക് ദിലീപുമായി അടുത്ത ബന്ധം, മന്ത്രിയുടെ സുഹൃത്തെന്നും ബാലചന്ദ്രകുമാർ

 

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള തെളിവുകൾ വ്യാജമല്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ ആറാമനെന്ന് പറയപ്പെടുന്ന വിഐപി നടൻ ദിലീപുമായി അടുത്ത് നിൽക്കുന്നയാളാണ്. അയാൾ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും പറയുന്നുണ്ട്. ഒരുമന്ത്രിയുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. ഇയാൾ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു

പോലീസുകാരെ ഉപദ്രവിക്കാനും പൾസർ സുനി ജയിലിൽ നിന്നിറങ്ങിയാൽ അവരെ അപായപ്പെടുത്താനും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാൾ എന്ന നിലയ്ക്കാണ് അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചത്.

തെളിവുകൾ ഒരിക്കലും കൃത്രിമമായി ഉണ്ടാക്കിയിട്ടില്ല. പുറത്തുവന്നത് അദ്ദേഹത്തിന്റെ ശബ്ദമല്ലെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന്റെ തെളിവുകളുമുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.