റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്തയാള്‍ പിടിയില്‍

 

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന 19 വാഹനങ്ങള്‍ തകര്‍ത്ത യുവാവ് പിടിയില്‍. പൂജപ്പുര സ്വദേശി എബ്രഹിമിനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. അക്രമി കാറുകളുടെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെ ഉടമകള്‍ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചത്.

19 കാറുകള്‍ തകര്‍ത്തിട്ടും കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാര്‍ വിവരം അറിഞ്ഞില്ലെന്നതാണ് സംഭവത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്. പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് ചുറ്റുമതിലില്ല. ഇതുവഴി ആര്‍ക്ക് വേണെങ്കിലും ഇവിടേക്ക് പ്രവേശിക്കാമെന്നും സി സി ടി വി കാമറകളെല്ലാം പ്രവര്‍ത്തന രഹിതമാണെന്നും യാത്രക്കാര്‍ പറയുന്നു