കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടി. 2010-13 കാലഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്നും ഇത് സംബന്ധിച്ച ഫയലുകളും കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്നും എംഡിയായ എംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു.

ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ 100 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. 2010-13 കാലഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്ന് മാത്രമല്ല, ഇത് സംബന്ധിച്ച ഫയലുകള്‍ കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്നും ഗുരുതര ആരോപണവും ബിജു പ്രഭാകര്‍ ഉന്നയിച്ചു.

തുടര്‍ന്ന് നിലവിലെ എക്സി. ഡയറക്ടറും ആക്ഷേപം ഉയര്‍ന്ന കാലഘട്ടത്തില്‍ അക്കൗണ്ട്സിന്‍റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്ന കെ എം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണ നടപടിയും പുരോഗമിക്കുന്നുണ്ട്.