പുത്തൻവേലിക്കര മോളി വധം: പ്രതിയായ അസം സ്വദേശിക്ക് വധശിക്ഷ

എറണാകുളം പറവൂർ പുത്തൻവേലിക്കര മോളി വധക്കേസിൽ പ്രതിയായ അസം സ്വദേശിക്ക് വധശിക്ഷ. പരിമൾ സാഹു എന്ന മുന്നയെയാണ് പറവൂർ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്.

2018 മാർച്ച് 18നാണ് മോളി കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറി മോളിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇത് ചെറുത്തപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു. ഭിന്നശേഷിക്കാരനായ മകൻ ഡെനിയോടൊപ്പമാണ് മോളി താമസിച്ചിരുന്നത്.

മോളിയുടെ വീടിന്റെ ഔട്ട് ഹൗസിലാണ് മുന്ന താമസിച്ചിരുന്നത്. ഇയാൾ സമീപത്തുള്ള കോഴിക്കടയിലെ ഡ്രൈവറായിരുന്നു. ഡെനിയിൽ നിന്നാണ് മുന്നയുടെ പേര് പോലീസിന് ലഭിക്കുന്നത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.