സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ട ഡ്രൈ റണ്‍ ഇന്ന്

കൊവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ട ഡ്രൈ റണ്‍ ഇന്ന്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക.ഇതുവരെ 3.51 ലക്ഷം പേരാണ് വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തത്. നാല് ജില്ലകളിലായിരുന്നു ആദ്യ ഘട്ട ഡ്രൈ റണ്‍ നടത്തിയത്.

ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി ഡ്രൈ റണ്‍ നടത്തുന്നത്.

രണ്ടാം ഘട്ട ഡ്രൈ റണ്ണിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്.

ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്.

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്ണിനുള്ള സമയം. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാകും ഡ്രൈ റണ്ണില്‍ പങ്കെടുക്കുക.

കൊവിഡ് വാക്സിനേഷന്‍ നല്‍കുമ്പോള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്.

എപ്പോള്‍ വാക്സിന്‍ എത്തിയാലും കേരളം കൊവിഡ് വാക്സിനേഷന് സജ്ജമാണ്. കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.