ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചത് കേന്ദ്രസർക്കാർ: അവകാശവാദവും കുറ്റപ്പെടുത്തലുകളുമായി സഹമന്ത്രി മുരളീധരൻ

 

മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ വ്യക്തിപരമല്ലെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കാര്യങ്ങൾ പറയുമ്പോൾ മുഖ്യമന്ത്രിയെ വിമർശിക്കലാണെന്ന് പറയുന്നത് ദൗർഭാഗ്യകരമാണ്. ജനങ്ങൾ പരിഹാരം കണ്ടെത്താൻ അഭ്യർഥിക്കുന്ന വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിക്കുന്നത്

കേന്ദ്രസർക്കാർ ട്രെയിനുകളും വിമാനങ്ങളും ഉപയോഗപ്പെടുത്തി രാജ്യത്തെല്ലായിടത്തും ഓക്‌സിജൻ ലഭ്യമാക്കാനുള്ള നടപടിയെടുക്കുന്നുണ്ട്. ട്രെയിൻ മാർഗം ഇതുവരെ 2511 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിന് ഓക്‌സിജൻ ലഭ്യമായതിന് ശേഷം സംസ്ഥാനത്ത് എല്ലായിടത്തും എത്തിക്കാനുള്ള ടാങ്കറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്

ഓക്‌സിജൻ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് ശ്രദ്ധയിൽപ്പെട്ടു. പിഎം കെയർ ഫണ്ടുപയോഗിച്ച് തൃശ്ശൂർ, തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു വർഷമായിട്ടും ഇതിൽ എറണാകുളം ഒഴിച്ചുള്ള മറ്റ് മൂന്ന് സ്ഥലങ്ങളും പ്രവർത്തനസജ്ജമായിട്ടില്ല. സ്വകാര്യ ആശുപത്രികൾ അടക്കം കൊവിഡ് ചികിത്സക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സംബന്ധിച്ച് ഇറക്കിയ മാർഗനിർദേശം എവിടെയും നടപ്പാക്കിയിട്ടില്ല. എന്തുകൊണ്ട് ചികിത്സാ നിരക്ക് കുറയ്ക്കാൻ സർക്കാർ ഇപെട്ടില്ലെന്നും മുരളീധരൻ ചോദിച്ചു.