കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെ; സർക്കാറിനോട് ഹൈക്കോടതി

കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. കോവിഡാനന്തര ചികില്‍സയ്ക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരില്‍ നിന്ന് ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചികിത്സ സൌജന്യമാക്കിക്കൂടെ എന്ന് കോടതി ചോദിച്ചത്.കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള തുടര്‍ ചികില്‍സയും സൗജന്യമായി നല്‍കണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

കോവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നത് കോവിഡ് നെഗറ്റീവായ ശേഷമാണെന്നും അതിനാല്‍ അവര്‍ക്ക് തുടര്‍ ചികിത്സക്കുള്ള ചെലവുകള്‍ കൂടെ നല്‍കണമെന്നും കോടതി പറഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍27000 രൂപ മാസശമ്പളമുള്ള ഒരാളില്‍ നിന്ന് പ്രതിദിന മുറിവാടക 700 രൂപ ഈടാക്കിയാല്‍ ഇയാള്‍ ഭക്ഷണം കഴിക്കാന്‍ പിന്നെ എന്തുചെയ്യുമെന്ന് ചോദിച്ചു. കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള മരണം കോവിഡ് മരണമായി കണക്കാക്കുന്ന പരിഗണന കോവി‍ഡാനന്തര ചികില്‍സയ്ക്കും ലഭിക്കേണ്ടതല്ലെയെന്ന് കോടതി ചോദിച്ചു.