കോവിഡ് ജാഗ്രത; പിഴ കൂട്ടും, കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെതിരേ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയും കരുതലും അല്‍പം കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

പലയിടത്തും കോവിഡ് സാഹചര്യത്തെ ജനങ്ങള്‍ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ പശ്ചാത്തലത്തില്‍ നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. കോവിഡ് ബാധിതരെ കണ്ടെത്താന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡിനെതിരേ മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതിനാല്‍ കൂടുതല്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ വേണം. ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കോവിഡ് എത്രകാലം നിലനില്‍ക്കുമെന്ന് അറിയാത്ത സാഹചര്യത്തില്‍ രോഗവ്യാപനത്തിന്‌ സാധ്യതയുള്ള പ്രദേശങ്ങള്‍ അടച്ചിടാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടകളില്‍ പോകുമ്പോള്‍ ജനങ്ങള്‍ കൃത്യമായ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. സാധനങ്ങള്‍ തൊട്ടുനോക്കേണ്ട കടയാണെങ്കില്‍ ഗ്ലൗസ് ധരിച്ച് മാത്രമേ കയറാന്‍ പാടുള്ളു. കടകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട ബാധ്യത കട ഉടമയ്ക്കുണ്ട്. ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെങ്കില്‍ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.