അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും

അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞ് നാളെ ആശുപത്രി വിടും. കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സുരക്ഷ മുന്‍നിര്‍ത്തി അമ്മയെയും കുട്ടിയെയും പുല്ലുവഴി സ്‌നേഹജ്യോതി ശിശുഭവനിലേക്ക് മാറ്റും.

ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റി. ാേക്‌സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. ദഹനപ്രക്രിയ സാധാരണ നിലയിലായിട്ടുണ്ട്. കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നുണ്ട്. നാളെ ഉച്ചയോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ആശുപത്രി അധികൃര്‍ അറിയിച്ചത്

ഭര്‍ത്താവിനൊപ്പം കഴിയാനാകില്ലെന്നും തിരികെ സ്വദേശമായ നേപ്പാളിലേക്ക് മടങ്ങണമെന്നുമാണ് യുവതി പറയുന്നത്. ഇതേ തുടര്‍ന്നാണ് അങ്കമാലിയിലെ വീട്ടില്‍ താമസിക്കുന്നത് സുരക്ഷ പ്രശ്‌നമാണെന്ന് വിലയിരുത്തി വനിതാ കമ്മീഷന്‍ ഇടപെട്ട് ഇവരെ സ്‌നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റുന്നത്.

കേസിന്റെ നടപടികള്‍ തീരുന്നതുവരെ യുവതിയും കുഞ്ഞും ഇവിടെ താമസിക്കും. ജൂണ്‍ 18നാണ് അച്ഛന്‍ ഷൈജു കുട്ടിയെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.