തന്റെ പേരിൽ ഗ്രൂപ്പില്ല, പ്രചാരണത്തിന് പിന്നിലെ ശക്തിയാരെന്ന് അറിയാം: വി ഡി സതീശൻ

 

തന്റെ പേരിൽ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് അറിയാം. എന്നാൽ ഇപ്പോൾ പറയുന്നില്ല. കേരളത്തിലെ കോൺഗ്രസിൽ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനഃസംഘടനാ പട്ടിക പുറത്തുവിടുമെന്നും സതീശൻ പറഞ്ഞു

പുനഃസംഘടന ഹൈക്കമാൻഡ് നിർത്തിവെച്ചതോടെ അഭിമാനക്ഷതമേറ്റ കെ സുധാകരനുമായി സതീശൻ അനുകൂലികൾ ചർച്ച നടത്തുകയാണ്. സതീശനെ പിന്തുണക്കുന്ന നേതാക്കളും സുധാകരനും തമ്മിൽ കരട് പട്ടികയിൻമേൽ കൂടിയാലോചന നടത്തുന്നുണ്ട്. കെ സി വേണുഗോപാൽ-വിഡി സതീശൻ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സുധാകരൻ

കെസി- വിഡി സതീശൻ ഗ്രൂപ്പിനെതിരെ ചെന്നിത്തലയും മുരളീധരനും കെ സുധാകരനൊപ്പം അണിനിരന്നിട്ടുണ്ട്. പുനഃസംഘടനയിൽ സുധാകരന്റെ നിലപാടിനൊപ്പമാണ് ഇവർ. എന്നാൽ കെസി-വിഡി ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നിൽ ചെന്നിത്തല ആണെന്നാണ് സതീശൻ ആരോപിക്കുന്നത്. ഒരിടവേളക്ക് ശേഷം സംസ്ഥാന കോൺഗ്രസിൽ അങ്ങനെ തർക്കങ്ങൾ രൂക്ഷമാകുകയാണ്.