തിരുവനന്തപുരം: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന സംസ്ഥാന സർക്കാർ. സ്‌കൂളുകൾ തുറക്കാമെന്ന് വിദഗ്ധ സമിതി അറിയിച്ചുവെന്നും പ്രായോഗികത പരിശോധിച്ച ശേഷം സമിതിയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഇതിനുശേഷം ഇതുസംബന്ധിച്ച മറ്റ് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇത്തവണയും അധ്യയനവർഷം ആരംഭിച്ചത് ഓൺലൈൻ ആയിട്ടായിരുന്നു. പ്രവേശനോത്സവവും ഓൺലൈൻ ആയിട്ടായിരുന്നു നടത്തിയത്. അതേസമയം, പ്ലസ്‍വണ്‍ സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ, കോവിഡ് സാഹചര്യത്തില്‍ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ഈ രംഗത്തെ വിധഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പഠനം ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈന്‍ ആയാലും കുട്ടികളുടെ എണ്ണക്കൂടുതല്‍ വലിയ വെല്ലുവിളിയെന്ന് അധ്യാപകരും ഈ രംഗത്തെ വിധഗ്ധരും പറയുന്നു. കൊവിഡ് കാലത്ത് വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞ ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിക്കാനാകില്ല എന്നാണു ഉയരുന്ന വിമർശനം. ഏതായാലും സ്‌കൂളുകൾ തുറക്കുമ്പോൾ ഇതുസംബന്ധിച്ച കാര്യത്തിലും തീരുമാനമുണ്ടാകും.