പെരിയ ഇരട്ട കൊലപാതകം; കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചു: ചെന്നിത്തല

 

പെരിയ ഇരട്ടക്കൊല കേസിൽ അഞ്ചു സി.പി.ഐ.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തിന് പിന്നാലെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. കേസ് അന്വേഷണം അട്ടിമറിക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിച്ചതെന്നും ഉന്നത ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ ഉള്ളവരെയാണ് ഇന്ന് സിബിഐ അറസ്റ്റ് ചെയ്തത്. വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.

കാസർഗോഡ് ഗസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡി.വൈ.എസ്.പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെയാണ് നടപടി. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്നമണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠൻ കേസിൽ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.