പെരിയാർ നീന്തികടന്ന ആസിം വെളിമണ്ണയുടെ ആഗ്രഹം സഫലമാക്കി സലാം പാപ്പിനിശ്ശേരി

 

ഷാർജ: പെരിയാറിന്റെ കുത്തൊഴുക്കിനെതിരെ നീന്തി കയറിയ മലയാളിക്കരയുടെ അഭിമാനമായ ആസിം വെളിമണ്ണയ്ക്ക് ഷാർജ എയർപോർട്ടിൽ വൻ സ്വീകരണം നൽകി. യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം യുഎഇയിൽ എത്തിയിരിക്കുന്നത്.

61 മിനിറ്റുകളെടുത്ത് പെരിയാറിലെ അദ്വൈദാശ്രമം കടവു മുതൽ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ് പതിനഞ്ചു വയസുകാരനായ ആസിം മലയാളക്കരയെ അദ്ഭുതപെടുത്തിയത്.  ഈ അടുത്ത കാലത്ത് മലയാള സിനിമാനടൻ ഗിന്നസ് പക്രുവുമായുള്ള ആസിമിന്റെ അഭിമുഖത്തിൽ തനിക്ക് ദുബായ് കാണണമെന്ന ആഗ്രഹം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ കണ്ടതിനെ തുടർന്ന് ഇദ്ദേഹം മുൻ കൈയെടുത്താണ് ആസിമിനെ യുഎഇയിലേക്ക് കൊണ്ടുവന്നത്. ആസിമിനൊപ്പം പിതാവ് മുഹമ്മദ് ഷഹീദ് യമാനിയും സാഹസിക നീന്തൽ പരിശീലകൻ സജി വാളശ്ശേരിയും എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ആസിമിന്റെ നീന്തൽ ഉൾപ്പടെ യുഎഇയിലെ വിവിധ അസോസിയേഷനുകളിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സലാം പാപ്പിനിശ്ശേരി വിവശദമാക്കി.