കൊവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശി നാസർ ഹസ്സൻകുട്ടിയുടെ മയ്യത്ത് റിയാദിൽ ഖബറടക്കും

റിയാദ്: കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട കൊല്ലം കടയ്ക്കൽ വളവുപച്ച സ്വദ്ദേശി നാസർ ഹസ്സൻ കുട്ടി (60) യുടെ മയ്യത്ത് റിയാദിൽ ഖബറടക്കുമെന്ന് സോഷ്യൽ ഫോറം അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസമായി റിയാദിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. ശ്വാസ തടസം കൂടിയതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ഇരുപത് വർഷമായി റിയാദിൽ ബിസിനസ് ചെയ്തു കൊണ്ടിരുന്ന നാസർ ഹസ്സൻ പുതിയ വിസയ്ക്ക് വന്നിട്ട് ഒരു വർഷം തികഞ്ഞിരുന്നു. ഭാര്യ ഷാജിറാ ബീവി, മക്കൾ ഷമീം (23) ഷെമീർ (26).

ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ് വെൽഫെയർ വോളൻ്റിയർമാരായ അൻസാർ ചങ്ങനാശ്ശേരി, മുനീബ് പാഴൂർ, ഷാനവാസ് കടയ്ക്കൽ, അൻസിൽ മൗലവി എന്നിവരുടെ നേത്യത്വത്തിൽ മയ്യത്ത് ഖബറടക്കാനുള്ള രേഖകൾ പൂർത്തിയാക്കി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് റിയാദിലെ മൻസൂരിയ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് സോഷ്യൽ ഫോറം വെൽഫെയർ കോഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറം അറിയിച്ചു. നാസ്സർ ഹസ്സൻ്റെ ബന്ധുക്കളായ നൗഫൽ, നിദാർ എന്നിവർ രേഖകൾ തയ്യാറാക്കാൻ രംഗത്തുണ്ടായിരുന്നു