ഹജ്ജ് കര്‍മ്മങ്ങള്‍ പരിസമാപ്തിയിലേക്ക്; തീര്‍ത്ഥാടകര്‍ മടങ്ങിത്തുടങ്ങി

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ, തീര്‍ത്ഥാടകര്‍ മടങ്ങിത്തുടങ്ങി. ഞായറാഴ്ച വൈകിട്ട് മുതലാണ് തീര്‍ത്ഥാടകര്‍ മടക്കം ആരംഭിച്ചത്.

പിശാചിനെ കല്ലെറിയല്‍ കര്‍മ്മം കഴിഞ്ഞ് മിനയില്‍ നിന്ന് മക്കയിലേക്ക് മടങ്ങി വിദാഇന്റെ ത്വവാഫ് പൂര്‍ത്തിയാക്കുന്നതോടെയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകുക. മഹാമാരിയുടെ ഭീഷണിക്കിടയിലും സുരക്ഷിതമായി ഹജ്ജ് പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് തീര്‍ത്ഥാടകര്‍.

തിരുഗേഹങ്ങളുടെ സംരക്ഷകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ തീര്‍ത്ഥാടകര്‍ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അധിക തീര്‍ത്ഥാടകരും ഞായറാഴ്ച മടങ്ങിയെങ്കിലും സൗദിയുടെ വിദൂരസ്ഥലങ്ങളില്‍ നിന്ന് വന്നവര്‍ വിമാന സമയക്രമം അനുസരിച്ചാകും പുറപ്പെടുക.