കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി പെരുന്നയില്‍ വന്നത്. തൃശൂര്‍ പിടിച്ചതു പോലെ എന്‍എസ്എസ് പിടിക്കാന്‍ പറ്റില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.സുരേഷ് ഗോപി ജനിച്ചതിന് ശേഷം, അദ്ദേഹം വരുന്ന അന്ന് വരെ ഈ മണ്ണില്‍ കാല് കുത്തിയിട്ടില്ലാത്തവനാണ്. അന്ന് അദ്ദേഹം വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അച്യുതാനന്ദന്‍ രമയെ കാണാന്‍ പോയതു പോലെയാണ് അദ്ദേഹം അന്ന് ഇവിടെ വന്നത്. ബജറ്റ് മീറ്റിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എഴുന്നേറ്റ് നിന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സന്ദര്‍ഭത്തില്‍ ഗേറ്റിന് അരികില്‍ വന്നു. സെക്യൂരിറ്റി ഇദ്ദേഹം വന്നിരിക്കുന്നു ഇങ്ങനെ ആവശ്യപ്പെടുന്നു എന്ന് എന്നോട് വന്നു പറഞ്ഞു. പുഷ്പാര്‍ച്ചനയ്ക്കുള്ള സൗകര്യം കൊടുക്കാന്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മുന്നില്‍ വന്നു നില്‍ക്കുന്നു. അതെന്ത് പണിയാണ്. എവിടെയെങ്കിലും നടക്കുമോ. ഒരു സംഘടന അതിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരോടും ചോദിക്കാതെ കയറി വരാന്‍ പറ്റുമോ. തൃശൂര്‍ പിടിച്ചതുപോലെ എന്‍എസ്എസ് ഒന്നും പിടിക്കാന്‍ ഒക്കത്തില്ല – അദ്ദേഹം പറഞ്ഞു.വി ഡി സതീശനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വി ഡി സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അതിന്റെ തിരിച്ചടി അവര്‍ക്ക് കിട്ടുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സമുദായ സംഘടനകളുടെ തിണ്ണനിരങ്ങില്ലെന്ന് പറഞ്ഞയാള്‍ സിനഡ് യോഗത്തില്‍പ്പോയി കാലുപിടിച്ചില്ലേയെന്നും വി ഡി സതീശനെ ലക്ഷ്യം വച്ച് ജി സുകുമാരന്‍ നായര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നയപരമായ വിഷയത്തെ അഭിമുഖീകരിക്കാന്‍ വി ഡി സതീശന് യോഗ്യതയില്ല. ഇത്തരം തത്വങ്ങളൊന്നും പറയാന്‍ തീരെ യോഗ്യതയില്ലാത്തയാളാണ് വി ഡി സതീശനെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ചില പരാമര്‍ശങ്ങളില്‍ വെള്ളാപ്പള്ളി നടേശന് വീഴ്ച പറ്റിയിട്ടില്ലെന്ന് പറയുന്നില്ലെന്നാണ് സുകുമാരന്‍ നായരുടെ പക്ഷം. ചില സംഘടനകള്‍ക്കെതിരായാണ് വെള്ളാപ്പള്ളി സംസാരിച്ചത്. ലീഗെന്നാല്‍ മുസ്ലീമെന്നാണോ അര്‍ഥമെന്നും വെള്ളാപ്പള്ളിയുടെ പ്രായത്തേയും പരിഗണിക്കേണ്ടതുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വെള്ളാപ്പള്ളിയെ ഈ രീതിയില്‍ ആക്ഷേപിക്കരുത്. തന്നെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ നടത്തിയയാളാണ് വെള്ളാപ്പള്ളി. പക്ഷേ അതെല്ലാം ക്ഷമിക്കാനാണ് എന്‍എസ്എസ് തീരുമാനിച്ചത്.








