തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനായുള്ള വിശദമായ ചർച്ചകൾ രണ്ട് ദിവസമായി നടക്കുന്ന യോഗത്തിൽ ഉണ്ടാകും. പ്രാദേശിക ഭരണകൂടങ്ങൾക്കെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.
ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് എതിരാളികൾ പ്രചരണ ആയുധമാക്കി എന്നും സിപിഐഎം സെക്രട്ടേറിയേറ്റ് വിലയിരുത്തി. തിരുത്തൽ നടപടികൾ വേഗത്തിൽ ആക്കാനും ശക്തമായ കേന്ദ്രസർക്കാർ വിരുദ്ധ സമരങ്ങൾ സംഘടിപ്പിക്കാനും സിപിഐഎം തീരുമാനിക്കും
അതേസമയം എൽഡിഎഫിന്റെ അടിയന്തര നേതൃയോഗവും ഇന്ന് ചേരും. കേന്ദ്രസർക്കാരിന് എതിരായ പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യാനാണ് യോഗം. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങൾ, ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കുടിശ്ശികയായത് , വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരിക്കും പ്രക്ഷോഭം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള തിരുത്തൽ നടപടിയുടെ ഭാഗമായി കൂടിയാണ് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. സമരവേദി എവിടെയെന്നും എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും.









