അഗളി പഞ്ചായത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; യുഡിഎഫ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി; ഭീഷണി മുദ്രാവാക്യവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

അട്ടപ്പാടി അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി. പിന്നാലേ ഭീഷണി മുദ്രാവാക്യവുമായി യുഡിഫ് പ്രവര്‍ത്തകര്‍. മന്ത്രി എം ബി രാജേഷിന്റെ നാടായ ചളവറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

20ാം വാര്‍ഡ് ചിന്നപറമ്പില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥയായി വിജയിച്ച മഞ്ജുവാണ് അഗളി പ്രഞ്ചായത്തില്‍ എല്‍ഡിഎഫിനെ പിന്തുണച്ചത്. തനിക്ക് വിപ്പ് കിട്ടിയിരുന്നില്ലെന്നും മഞ്ജുവും നല്‍കിയിരുന്നെന്ന് കോണ്‍ഗ്രസ് നേതൃത്വവും പറഞ്ഞു. പിന്നാലെ പഞ്ചായത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മഞ്ജുവിനെതിരെ ഭീഷണി മുദ്രാവാക്യം ഉയര്‍ത്തി.

മന്ത്രി എം ബി രാജേഷിന്റെ നാടായ ചളവറ പഞ്ചായത്തില്‍ ഇത്തവണ എല്‍ഡിഎഫിന് തിരിച്ചടിയായി. നറുക്കെടുപ്പിലൂടെ ഭരണം യുഡിഎഫ് പിടിച്ചു. കോണ്‍ഗ്രസിലെ സന്ധ്യാ സുരേഷ് പ്രസിഡന്റ് ആകും. ബിജെപി പ്രതീക്ഷ വെച്ചിരുന്ന പറളി പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നേടി. എട്ടു വീതം സീറ്റുകളില്‍ എല്‍ഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം ഉണ്ടായിരുന്ന പഞ്ചായത്തില്‍ നറുക്ക് എല്‍ഡിഎഫിനു വീണു. ജില്ലയിലെ ആകെയുള്ള 88 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 52 സീറ്റുകളും യുഡിഎഫ് 34 സീറ്റുകളും എന്‍ഡിഎ രണ്ട് സീറ്റുകളുമാണ് നേടിയിരുന്നത്.