Headlines

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ്; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ രണ്ടാം പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം രാഹുലിന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. തുടർന്നാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ മാറ്റിയത്. കേസിൽ വിശദമായ റിപ്പോർട്ട് പോലീസ് കോടതിയിൽ ഹാജരാക്കും.

ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദത്തിന് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പിടികൂടേണ്ട എന്ന നിലപാടിലാണ് എസ്‌ഐടി. അതിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രമാകും തുടർനടപടികളെടുക്കുക. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. രാഹുൽ ഒളിവിൽ കഴിയാൻ തുടങ്ങിയിട്ട് 12 ദിവസം പിന്നിടുകയാണ്. രാഹുലിനെ പിടിക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തിയിരുന്നു. അതേസമയം രണ്ട് കേസ് വന്നതോടെ രാഹുലിനെ കോൺ​ഗ്രസ് നേതൃത്വമാകെ തള്ളി പറഞ്ഞെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.