രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നു.
ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്.സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയിൽ നിന്ന് ഒരു പാഠം പഠിക്കണം. നീതിയുടെ ഈ വഴിയിൽ, കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. പീഡനത്തിനിരയായവർക്കുവേണ്ടി, അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി, പോരാട്ടം തുടരുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടെന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിച്ച് സന്ദീപ് വാര്യർ രംഗത്തെത്തി. കേസ് പഴയ പോസ്റ്റിന്റെ പേരിലാണെന്ന് അവകാശപ്പെട്ട് ഇമെയിലിലൂടെ സന്ദീപ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
യുവതിയുടെ വിവാഹ ദിവസം അവര്‍ക്കൊപ്പം നിന്നെടുത്ത ചിത്രമാണതെന്നും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സമയത്ത് യുവതി രാഹുലിനെതിരെ പരാതി നല്‍കിയിരുന്നില്ലെന്നും സന്ദീപ് അവകാശപ്പെട്ടു. കൂടാതെ യുവതിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ അത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തുവെന്നും സന്ദീപ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നുണ്ട്.








