അൺലോക്ക് – 4 ഇന്നു മുതൽ പ്രാബല്യത്തിൽ

ദില്ലി: അണ്‍ലോക്ക് നാല് ഇന്ന് മുതല്‍ നിലവില്‍ വരും. അണ്‍ലോക്കിന്റെ ഭാഗമായി മെട്രോ സര്‍വീസുകള്‍ ഏഴ് മുതല്‍ തുടങ്ങും. ഈ മാസം 21 മുതല്‍ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. പരമാവധി 100 പേരെ മാത്രമേ കൂട്ടായ്മകളില്‍ അനുവദിക്കൂ. ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍ 21 മുതല്‍ തുറക്കാം. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അണ്‍ലോക്ക് നാലില്‍ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകൂ.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്.
സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ധനയില്‍ ഇന്നലെ കുറവുണ്ട്. പതിനൊന്നായിരത്തി 853 പേരാണ്‌ ഇന്നലെ മഹാരാഷ്ട്രയില്‍ രോഗബാധിതരായത്. കഴിഞ്ഞ ദിവസങ്ങളില്‍ പതിനാറായിരത്തിന് മുകളില്‍ എത്തിയിരുന്നു രോഗ ബാധിതരുടെ എണ്ണം. കര്‍ണാടകത്തില്‍ 6,495 പേര്‍ക്കും, തമിഴ്നാട്ടില്‍ 5,956 പേര്‍ക്കും, തെലങ്കാനയില്‍ 1,873 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദില്ലിയില്‍ കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണം ഇന്നലെ കുറവാണ്.

അണ്‍ലോക്ക് നാലാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍ –

സെപ്ംതബ‍ര്‍ ഏഴ് മുതല്‍ രാജ്യത്ത് മെട്രോ റെയില്‍ സ‍ര്‍വ്വീസിന് അനുമതി. പ്രത്യേക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം. സ‍ര്‍വ്വീസുകള്‍ നടത്താന്‍.

സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോ​ഗങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അനുമതി. പരമാവധി നൂറ് പേര്‍ക്ക് വരെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവ‍ര്‍ക്ക് തെ‍ര്‍മല്‍ പരിശോധന നി‍ര്‍ബന്ധം. ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉപയോ​ഗിക്കണം.

സെപ്തംബ‍ര്‍ 21 മുതല്‍ ഓപ്പണ്‍ തീയേറ്ററുകള്‍ക്ക് അനുമതി. സിനിമാ തീയേറ്ററുകളും സ്വിമ്മിം​ഗ് പൂളുകളും അടഞ്ഞു കിടക്കും. സ്കൂളുകളും കോളേജുകളും അടച്ചിട നടപടി സെപ്തംബ‍ര്‍ മുപ്പത് വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ളാസ് നടത്താന്‍ 50 ശതമാനം അധ്യാപകരെ വരാന്‍ അനുവദിക്കും. 9 മുതല്‍ 12 വരെ ക്ളാസിലുള്ളവര്‍ക്ക് അദ്ധ്യാപകരുടെ സഹായം തേടാന്‍ പുറത്തു പോകാം

ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ അനുമതി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-​ഗവേഷക വിദ്യാ‍ത്ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നല്‍കാന്‍.

സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകള്‍ക്കായി പ്രത്യേക പെ‍ര്‍മിറ്റ് ഏ‍ര്‍പ്പെടുത്താന്‍ പാടില്ലെന്നും മാ‍ര്‍​ഗനി‍ര്‍ദേശത്തില്‍ പറയുന്നു. അതേസമയം 65 വയസിന് മുകളില്‍ പ്രായമുള്ളവ‍ര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.