ശബരിമലയില്‍ ദര്‍ശനപുണ്യം തേടി തീർത്ഥാടക പ്രവാഹം തുടരുന്നു. മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നര ലക്ഷത്തോളം ഭക്തര്‍. ഇന്നലെ സ്പോട്ട് ബുക്കിങ്ങിന് എത്തിയത് 14000ത്തിൽ അധികം പേരാണ്. സ്പോട്ട് ബുക്കിങ് 5000 ആക്കുന്നതോടെ തീർഥാടകർ കാത്തു നിൽക്കേണ്ടിവരും. മറ്റു ദിവസങ്ങളിൽ ബുക്ക് ചെയ്തുകൊണ്ട് നേരത്തെ എത്തിയവർ 28,000 ഓളം പേരാണ്. നിലവിൽ ശബരിമല സന്നിധാനത്ത് പതിവു തിരക്ക് മാത്രമാൻ അനുഭവപ്പെടുന്നത്.
ശബരിമലയില്‍ വെർച്യുവൽ ക്യൂവിലൂടെ എത്തുന്ന എല്ലാ ഭകതര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ അത് പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകും . സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർഥാടകർക്ക് ഇന്നുമുതൽ കർശന നിയന്ത്രണം ഉണ്ടാകും.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അന്വേഷണ പുരോഗതി വിലയിരുത്താൻ SIT യോഗം ചേർന്നേക്കും. കൂടുതൽ തെളിവ് ശേഖരണത്തിനാണ് അടുത്ത നീക്കം. സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലം നിർണായകമാകും.
മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേസിൽ റിമാൻഡിലുള്ള പ്രതി മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. മുരാരി ബാബുവിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിയും മുൻ ദേവസ്വം കമ്മീഷണറുമായ എൻ.വാസുവിനു വേണ്ടി അന്വേഷണസംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി അടുത്തദിവസം പരിഗണിക്കും.








