‘SIR പ്രവർത്തനങ്ങളിൽ അമിത സമ്മർദ്ദം; ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുന്നു’; BLO കൂട്ടായ്മ

എസ്ഐആർ പ്രവർത്തനങ്ങളിൽ ബിഎൽഒമാർ അമിത സമ്മർദ്ദത്തിലാണെന്ന് ബിഎൽഒ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി രമേശൻ ടി. രാത്രി 10 മണി വരെ വീടുകൾ കയറേണ്ടി വരുന്നു. ടാർഗറ്റ് തികയ്ക്കാൻ ജില്ലാ ഉദ്യോഗസ്ഥർ ദിവസവും വിളിക്കും. അനീഷ് ജോർജിന് ബിഎൽഒ ചുമതല മാറ്റി നൽകണം എന്ന് ആവശ്യപ്പെട്ടിരുന്നെന്നും രമേശൻ ട്വന്റിഫോറിനോട് പറഞ്ഞു.

രാത്രി 10 മണി വരെ വീടുകൾ കയറേണ്ടി വരുന്നുവെന്ന് രമേശൻ പറയുന്നു. അതിന് ശേഷം ഡാറ്റ അപ്‌ലോഡ് ചെയ്യണം. സ്ത്രീകൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ബുദ്ധിമുട്ടുള്ളവർക്ക് ബിഎൽഒ ചുമതല മാറ്റി നൽകുന്നില്ലെന്നും രമേശൻ പറയുന്നു. ഭീഷണിപ്പെടുത്തി ഇവരെ കൊണ്ട് ജോലി ചെയ്യിക്കുകയാണെന്ന് അദേഹം ആരോപിച്ചു. എസ്ഐആർ പ്രവർത്തനങ്ങൾക്ക് സമയം നീട്ടി നൽകണമെന്നും രമേശൻ ആവശ്യപ്പെട്ടു.

അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ബിഎൽഒമാരുടെ ഇന്ന് പ്രതിഷേധിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ച് പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും ആണ് മാർച്ച്‌.