തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ഇല്ലെങ്കിൽ മുഖ്യ പ്രതിപക്ഷമാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയോട് ജനങ്ങൾക്ക് തൊട്ടുകൂടായ്മയില്ലെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ വർഗീയമുദ്ര ചാർത്താനുള്ള എതിരാളികളുടെ ശ്രമം പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. വികസന രാഷ്ട്രീയം പറയുന്ന മതേതര പാർട്ടിയാണ് ബിജെപി.
അയ്യപ്പസംഗമം പൊളിഞ്ഞെന്നും ജനങ്ങൾ വിഡ്ഢികളല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വാസമില്ല, സിപിഎമ്മിനെ ജനങ്ങൾ വെറുക്കുന്നു, ബിജെപിയാണ് ഓപ്ഷൻ. കോൺഗ്രസ് ജമാ അത്തിന്റെ പിടിയിലാണ്. നടത്തുന്നത് മുസ്ലിം പ്രീണനമാണെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. ആരെയും പ്രീണിപ്പിക്കാതെ വികസനം പറയുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.






