Headlines

ശബരിമല സ്വര്‍ണക്കൊള്ള; സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും.
എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിമാന്റിലുള്ള മുരാരി ബാബു നല്‍കിയ ജാമ്യ അപേക്ഷ പിന്നീട് റാന്നി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസു റിമാന്‍ഡില്‍. കൊട്ടാരക്കര ജയിലേക്ക് മാറ്റിയ പ്രതിക്കായി കസ്റ്റഡി അപേക്ഷ ഉടന്‍ സമര്‍പ്പിക്കും.

എസ്‌ഐടി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ആണ് വാസുവിനെതിരെയുള്ളത്. രേഖകളില്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നത് ഒഴിവാക്കി. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശിപാര്‍ശ നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ഇടപെടല്‍ നടത്തി. ഇതര പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായിയെന്ന് റിമാന്റ് റിപ്പോര്‍ട്ട് പറയുന്നു. ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ്‌ഐടി കോടതിയില്‍ പറഞ്ഞു. വാസുവിനെ കുടുക്കിയത് മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ മൊഴിയാണ്. ഒന്നും പറയാനില്ലെന്ന് എന്‍ വാസു ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റ് സൃഷ്ടിച്ച വഴിത്തിരിവ് ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍ എന്നിവര്‍ പങ്കെടുക്കും.