Headlines

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി; ഡീൻ വിജയകുമാരിക്ക് എതിരെ കേസെടുത്ത് പൊലീസ്‌

കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ ജാതി അധിക്ഷേപ പരാതിയിൽ പൊലീസ് കേസെടുത്തു. ഡീൻ ഡോക്ടർ സി എൻ വിജയകുമാരിക്കെതിരെയാണ് കേസെടുത്തത്. ജാതി അധിക്ഷേപം നടത്തിയെന്ന ഗവേഷക വിദ്യാർഥി വിപിൻ വിജയന്റ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശ്രീകാര്യം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്-എസ്ടി അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെ വിപിൻ വിജയൻ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. കേസിൽ തുടർ നടപടികൾ നിർണായകമാകും. സി എൻ വിജയകുമാരിയെ ചോദ്യം ചെയ്ത് അറസ്റ്റിലേക്ക് നീങ്ങുമോ അതോ നിയമോപദേശം തേടിയ ശേഷം മാത്രമാകുമോ അറസ്റ്റ് എന്ന കാര്യത്തിൽ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി നിർദ്ദേശിച്ചത്.

ഗവേഷണ വിദ്യാർഥിയായ വിപിനെതിരെ വിസിക്ക് വിജയകുമാരി പരാതി നൽകിയിരുന്നു. സംസ്‌കൃതം വായിക്കാനും എഴുതാനും അറിയാത്ത ഒരു വ്യക്തിക്ക് പിഎച്ച്ഡി അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് വിപിൻ വിജയൻ ജാതി അധിക്ഷേപ പരാതിയുമായി രംഗത്തെത്തിയത്. തന്റെ എംഫിൽ പ്രബന്ധം സർട്ടിഫൈ ചെയ്തയാളാണ് വിജയകുമാരി. പിന്നെ എങ്ങനെയാണ് പിഎച്ച്ഡി ചെയ്യുമ്പോൾ സംസ്‌കൃതം വായിക്കാനും എഴുതാനും അറിയാത്ത ആളായി മാറിയതെന്നും ഇതിൽ ജാതി വിവേചനുണ്ടെന്നാണ് വിപിൻ ആരോപിക്കുന്നു.
പുലയന് എന്തിനാണ് ഡോക്ടർ വാല് എന്നു അധ്യാപിക ചോദിച്ചു എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. മറ്റ് അധ്യാപകർക്ക് മുന്നിൽ വെച്ചായിരുന്നു അധിക്ഷേപം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ വിപിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പുലയന്മാർ സംസ്‌കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു. വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല തുടങ്ങിയ പരാമർശങ്ങളാണ് ഡോ. സി എൻ വിജയകുമാരിയിൽ നിന്നുണ്ടായെന്ന് വിദ്യാർഥി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.