Headlines

‘ബിഹാറില്‍ എന്‍ഡിഎ അനുകൂല തരംഗം; ലാലു പ്രസാദും തേജസ്വിയും പ്രതിനായകര്‍’; ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ

ബിഹാറില്‍ എന്‍ഡിഎ അനുകൂല തരംഗം എന്ന് ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ . പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നിതീഷ് കുമാര്‍ വികസിത ബിഹാര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണെന്നും നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം ഉറപ്പ് പറഞ്ഞു. തേജസ്വി യാദവിന് ജനങ്ങളുടെ സേവകന്‍ ആകാന്‍ കഴിയില്ലെന്നും വിജയ് സിന്‍ഹ പറഞ്ഞു.

കാറ്റ് പൂര്‍ണമായും എന്‍ഡിഎ പക്ഷത്തേക്കാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വികസിത ബിഹാര്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇതില്‍ ബിഹാറിലെ എല്ലാ ജനങ്ങളും സന്തുഷ്ടരാണ്. 2010ല്‍ 200ലധികം സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു. ഇത്തവണ അതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും – അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ സബ്കാ സാത് സബ്കാ വികാസ് എന്നതാണ് ബിജെപിയുടെ ആപ്തവാക്യമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിനെ അപമാനിച്ചവരില്‍ നിന്ന് ബിഹാറിനെ മുക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലാലുപ്രസാദ് യാദവും ദേജസ്വി യാദവും ബിഹാറില്‍ പ്രതിനായകരാണെന്ന് അദ്ദേഹം പറഞ്ഞു. അവരെ ഒരിക്കലും ജനങ്ങള്‍ നായകരാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിന്റെ സത്‌പേര് കളങ്കപ്പെടുത്തിയവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യില്ല. തേജസ്വി യാദവ് വെള്ളിക്കരണ്ടിയുമായാണ് ജനിച്ചത്. ചാര്‍ട്ടേഡ് വിമാനത്തിലാണ് യാത്ര. അയാള്‍ക്ക് ജനങ്ങളുടെ സേവകനാകാന്‍ കഴിയില്ല – അദ്ദേഹം പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് നാലു നേതാക്കളെ കൂടി പുറത്താക്കി ജെഡിയു പുറത്താക്കി. സീറ്റ് ആവശ്യപ്പെട്ട് നിതീഷ് കുമാറിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച എംഎല്‍എ ഗോപാല്‍ മണ്ഡലിനെ ഉള്‍പ്പടെയാണ് പുറത്താക്കിയത്. മുന്‍ മന്ത്രി ഹിംരാജ് സിംഗ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സഞ്ജീവ് ശ്യാം സിംഗ് എന്നിവരും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു.