പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക കേരളം ഉടൻ കേന്ദ്രത്തിന് കൈമാറില്ല. ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ധാരണാപത്രം ഒപ്പിട്ടതിനുശേഷം സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുന്നതാണ് അടുത്ത നടപടി. ഗുണഭോക്തൃ സ്കൂളുകളെ കേന്ദ്രം ഈ പട്ടികയിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.
എസ്എസ്എ ഫണ്ടിനായുള്ള ആദ്യ പ്രോപ്പോസൽ ഇന്ന് സമർപ്പിക്കും. എസ്എസ്എയ്ക്കായി 971 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നു. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവച്ചാൽ തടഞ്ഞുവച്ച വിഹിതങ്ങൾ നൽകാമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
അതേസമയം പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ പ്രതിഷേധം തുടർന്ന് സിപിഐ.
മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുന്നതിനൊപ്പം മറ്റ് നടപടികൾ കൂടി ആലോചിക്കാൻ ധാരണ.
സിപിഐഎമ്മിൽ നിന്നേറ്റ അപമാനത്തിന് തക്കതായ മറുപടി നൽകണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. അതിനിടെ സിപിഐ വകുപ്പുകളും കേന്ദ്രഫണ്ട് വാങ്ങിയെന്ന വി ശിവന്‍കുട്ടിയുടെ പരാമർശത്തിന് എതിരെ കൃഷിവകുപ്പ് രംഗത്തുവന്നു. പദ്ധതിയിൽ ഒന്നും ഒരു ബ്രാൻഡിങ്ങും ഇല്ലെന്നാണ് മറുപടി.പി എം ശ്രീ പദ്ധതി യിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാന സർക്കാറിന്റെ നടപടിയിൽ എതിർപ്പ് അറിയിച്ച് സിപിഐ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തു നൽകിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.
ഇന്ന് ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ച ചെയ്യും. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം തുടർ നടപടിയിലേക്ക് കടക്കാനാണ് സിപിഐ യുടെ തീരുമാനം.പുതിയ സെക്രട്ടേറിയറ്റ്, ദേശീയ കൗൺസിൽ അംഗങ്ങളുടെ ചുമതലകൾ, ബിഹാർ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും സിപിഐ നേതൃയോഗം ചർച്ച ചെയ്യും.









