Headlines

എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമനം; NSS മാനേജ്മെൻ്റിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകും, മന്ത്രി വി ശിവൻകുട്ടി

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ നിലപാടിൽ അയഞ്ഞ് സംസ്ഥാന സർക്കാർ. ഭിന്നശേഷി അധ്യാപക നിയമനം പൂർണമായും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില അധ്യാപകരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. അക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനം എടുക്കുകയുണ്ടായി.

മുൻകാല പ്രാബല്യത്തിൽ നിയമന ഒഴിവ് കണ്ടെത്തി നികത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. NSS മാനേജ്മെൻ്റിന് സുപ്രീംകോടതിയിൽ നിന്ന് അത്തരത്തിൽ അനുകൂല വിധി ലഭിച്ചിരുന്നു. ഇത് പോലെ തന്നെ എല്ലാ മാനേജ്മെന്റിനും ലഭിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ഈ വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കണമെന്നാണ് മറ്റു മാനേജ്മെന്റുകളുടെ ആവശ്യം. ഇതിനുവേണ്ടി വേണ്ട നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം, എറണാകുളം പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് സ്കൂളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. മാനേജ്മെൻറ് കുറച്ചുകൂടി പക്വതയോടെ പെരുമാറണമെന്നും വർഗീയ ചിന്തകൾ ഒഴിവാക്കിവേണം കാര്യങ്ങൾ തീരുമാനിക്കേണ്ടത്. സ്കൂളിൽ ഒരു യൂണിഫോം ഉണ്ടാകും, അത് എല്ലാവർക്കും ബാധകമാണ് അല്ലാതെ ഒരു കുട്ടി മാത്രം പ്രത്യേകം വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല. വസ്ത്രത്തിൻ്റെ പേരിൽ ഒരു സ്കൂളിലും സംഘർഷം ഉണ്ടാകരുതെന്നും സംഭവം എറണാകുളം ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.