മുഖ്യമന്ത്രിക്ക് കത്തയച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. അധ്യാപക നിയമനത്തിൽ ക്രൈസ്തവ എയ്ഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. കാത്തലിക് മാനേജ്മെന്റുകളുടെ കേസിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവും ആണെന്ന് വ്യക്തമാണന്നും കത്തിലുണ്ട്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടു അധ്യാപക നിയമനത്തിൽ ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള എയ്ഡഡ് മേഖലയോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ദുരിതത്തിലായ അധ്യാപകർക്ക് നീതി ഉറപ്പാക്കുകയും ചെയ്യണമെന്ന് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കത്തിൽ ആവശ്യപ്പെടുന്നു.
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് എൻഎസ്എസ് സ്കൂളുകൾക്ക് അനുകൂലമായ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി, കാത്തലിക് സ്കൂൾസ് മാനേജ്മെന്റിനു കീഴിലുള്ള വിവിധ ഏജൻസികളുടെ സ്കൂളുകൾക്ക് ബാധകമാക്കാനാവില്ലെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്.