സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പിൽ പഞ്ചായത്തിൽ താമസിക്കുന്ന 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചാം തീയതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുകയും പിന്നാലെ ഇയാളെ കമ്മ്യൂണിറ്റി സെന്ററിലേക്കും അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആറാം തീയതി നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾക്കയക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് 62 കാരൻ.
പാലക്കാട് ജില്ലയിൽ ഇതുവരെ മൂന്ന് പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 4 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 22 പേരുടെ മരണം സ്ഥീരീകരിക്കുകയും ചെയ്തിരുന്നു.