Headlines

ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു; മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍

കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ . ലാത്തിച്ചാര്‍ജില്‍ അല്ല എംപിക്ക് പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

ഇന്നലെ നടന്നത് സാധാരണ സമാധാനത്തിലുള്ള ഒരു പ്രതിഷേധ പ്രകടനമായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇതിന് തൊട്ട് മുന്‍പുള്ള ദിവസം നടത്തിയ പ്രകടനം പൊലീസ് തടഞ്ഞിരുന്നു. പേരാമ്പ്ര സികെജി കോളജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്യു ജയിച്ചിട്ട് നടന്ന ആഹ്ലാദപ്രകടനമായിരുന്നു. ആ പ്രകടനത്തിന് നേരെ പൊലീസ് നോട്ടി നില്‍ക്കേ സിപിഐഎം ആക്രമിക്കുകയും പൊലീസ് വന്ന് പ്രകടനം തടയുകയുമായിരുന്നു. നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. ഈ സാഹചര്യത്തിലാണ് പേരാമ്പ്രയില്‍ ഇന്നലെ പ്രാദേശിക ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പൊലീസിന്റെ അനുമതിയോടെയാണ് പ്രകടനം തീരുമാനിച്ചത്. അഞ്ച് മണിക്കാണ് തീരുമാനിച്ചിരുന്നത്. അപ്പോള്‍ പറഞ്ഞു സിപിഐഎമ്മിന്റെ പ്രകടനമുണ്ടെന്ന്. അങ്ങനെ ആറ് മണിക്ക് നടത്താന്‍ തീരുമാനിച്ചു. എല്‍ഡിഎഫിന്റെ പ്രകടനത്തിന് പേരാമ്പ്ര ടൗണിലൂടെ സഞ്ചരിക്കാന്‍ എസ്‌കോര്‍ട്ട് കൊടുത്ത പൊലീസ് യുഡിഎഫിന്റെ പ്രകടനം വഴിയില്‍ തടയുകയായിരുന്നു. അപ്പുറത്ത് 50 സിപിഐഎംകാര്‍ നില്‍ക്കുന്നുണ്ട്. അവരുടെ കൈയില്‍ ആയുധമുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. സ്വാഭാവികമായും പ്രവര്‍ത്തകര്‍ പ്രകോപിതരായി. അവര്‍ റോഡിലിരുന്നു. ഞാനും ഷാഫി പറമ്പിലും ആ പരിപാടിയില്‍ പങ്കെടുക്കേണ്ടവരായിരുന്നില്ല. വിവരമറിഞ്ഞ് അവിടെ എത്തി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാനായിരുന്നു ഞാനും ഷാഫിയും ശ്രമിച്ചത്. അതിനിടയിലാണ് പൊലീസിന്റെ അതിക്രമം – പ്രവീണ്‍ കുമാര്‍ വിശദമാക്കി.

നാല് തവണയാണ് ഷാഫിയെ തല്ലിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം തലയ്ക്കും മൂന്ന് തവണ മൂക്കിലുമാണ് തല്ലിയതെന്ന് അനില്‍ കുമാര്‍ വ്യക്തമാക്കി. രക്തം വന്നിട്ടും തല്ലുകയായിരുന്നു. എന്നിട്ടും പറയുകയാണ് പൊലീസ് അല്ല തല്ലിയതെന്ന്. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സര്‍ജറി കഴിഞ്ഞ് ഐസിയുവില്‍ കിടക്കുകയാണ് ഷാഫി – അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കലാപശ്രമത്തിനുമാണ് കേസെടുത്തത്. പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുണ്ടായിട്ടില്ല എന്നാണ് പൊലീസിന്റെ ഭാഷ്യം. ഷാഫി പറമ്പില്‍ ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. ഇവര്‍ക്ക് പുറമേ 692 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഘര്‍ഷത്തില്‍ പരുക്കേറ്റ ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുന്നു. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി.