മുണ്ടക്കൈ ദുരിത ബാധിതരുടെ വായ്പകൾ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സർക്കാർ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി. ജനങ്ങൾക്ക് സഹായം അത്യാവശ്യമായിരുന്ന സാഹചര്യത്തിൽ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പൂർണമായും യോജിക്കുന്നുവെന്നും പ്രിയങ്ക എക്‌സ് പോസ്റ്റിൽ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതെന്നും വൻവ്യവസായികളുടെ വായ്പകൾ കണ്ണടച്ച് എഴുതി തള്ളുന്നു, അർഹമായ സഹായം ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ പരാജയമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തങ്ങളുടേതല്ലാത്ത കാരണത്താൽ സങ്കൽപ്പിക്കാൻ പോലുമാകാത്ത വേദനയിലൂടെ കടന്നുപോയവരാണ് മുണ്ടക്കൈയിലെ ദുരിത ബാധിതർ. കോർപറേറ്റുകളുടെ വായ്പയുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയൊരു തുക മാത്രമാണ് ഇവരുടെ വായ്പയിനത്തിൽ ലഭിക്കാനുള്ളത്.
അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പ എഴുതിതള്ളാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ കേന്ദ്രത്തിന്റെ മെല്ലെപ്പോക്ക് അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കേരള ഹൈക്കോടതി വാക്കാൽ വിമർശിക്കുകയും ചെയ്തു.
e