കരൂർ അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രിംകോടതിയിൽ. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തണ് ഹർജി. ഭരണകൂടത്തിന്റെ അനാസ്ഥയെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് ടിവികെയുടെ വാദം. സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആണ് ഹർജി.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഒക്ടോബർ 3 ലെ ഉത്തരവിനെ ചോദ്യം ചെയ്തണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഹർജിയിൽ പറയുന്നു. വൻ ജനക്കൂട്ടം ഒത്തുകൂടുമെന്ന് അറിയാമായിരുന്നിട്ടും ഉചിതമായ സ്ഥലം അനുവദിച്ചില്ലെന്നും മതിയായ സുരക്ഷയോ ജനക്കൂട്ട നിയന്ത്രണ നടപടികളോ നൽകിയില്ല എന്നും ഹർജിയിൽ ആരോപണം.
സെപ്റ്റംബർ 27-ന് നടന്ന ടിവികെ റാലയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. തന്റെ ആദ്യ സംസ്ഥാനവ്യാപക പര്യടനം മൂന്നാം ആഴ്ചയിൽ തന്നെ ദുരന്തത്തിൽ അവസാനിച്ചെങ്കിലും ദുരന്തത്തിൽ മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വീടുകൾ സന്ദർശിക്കാൻ വിജയ് ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം ടിവികെ നേതാക്കാൾ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചിരുന്നു.അതേസമയം മരിച്ചവരുടെ കുടുംബങ്ങളുമായി വിഡിയോകോളിലൂടെ വിജയ് സംസാരിച്ചു. ദുരന്തമുണ്ടായി പത്താം ദിവസമാണ് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് സംസാരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ദുരന്തത്തിൽ മരിച്ച ഇരുപതിലധികം പേരുടെ കുടുംബവുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും രംഗത്തുണ്ട്.