Headlines

‘പൊലീസ് സേന ജനകീയ സേനയായിരിക്കുന്നു, നാടിനും നല്ല സംതൃപ്തി നൽകുന്നു’; മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊലീസ് സേന ജനകീയ സേനയായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിരുദ്ധമായ കാര്യങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. സർക്കാർ ആവിഷ്കരിച്ച നയങ്ങൾ അതിൻ്റെ അന്തസത്ത ചോരാതെ തന്നെ നടപ്പാക്കാൻ നിയമനടപ്പെട്ടവരാണ് പൊലീസ് സേന. അത് കൃത്യവും ഭംഗിയുമായി നിർവഹിക്കുന്നു. നാടിനും അത് നല്ല സംതൃപ്തി നൽകുന്നു കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാൻ ആരുടേയും അനുമതിക്കായി കാത്തുനിൽക്കരുതെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ പറഞ്ഞു. സർക്കാരിന്റെ കാഴ്ചപ്പാട് പ്രതിജ്ഞാബദ്ധമായി പൊലീസ് നടപ്പിലാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിരപരാധികൾ പ്രയാസം അനുഭവിക്കുന്നുണ്ട്. അവർ അക്രമിക്കപ്പെടുന്നു. എന്നാൽ, വർഗീയ സംഘർഷങ്ങളില്ലാതെ മുന്നോട്ട് പോകാൻ കേരളത്തിന് കഴിയുന്നു.

തെറ്റായ നടപടികളും അക്രമങ്ങളും വരെ ഉണ്ടാകുന്നു. എന്നാൽ, സമാധാന അന്തരീക്ഷം നിലനിർത്തിപ്പോകാൻ പൊലീസിന് കഴിയുന്നുണ്ട്. ആക്രമികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പൊലീസിനുള്ളത്. ഇതിൽ സീനിയർ ഓഫീസർമാർ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. ഒരു തരത്തിലുമുള്ള സമ്മർദവും സേനയ്ക്ക് മുകളില്ല. പഴുതടച്ച സമീപനം സ്വീകരിക്കുന്നതിന് ഇത് പ്രാപ്തമാക്കും.

വർഗീയ സംഘടനകൾ ഇല്ലാത്ത നാടാണ് കേരളമെന്ന് തെറ്റിദ്ധരിക്കരുത്. വർഗീയതയോടും വർഗീയ പ്രശ്നങ്ങളോടും വർഗീയ സംഘർഷങ്ങളോടും സ്വീകരിക്കുന്ന നിലപാടാണ് അതിന് കാരണമെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ട നിലപാട് പൊലീസിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.

ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ പ്രതികൾ കൽത്തുറങ്കിലായി. ഒരുകാലത്തും തെളിയിക്കപ്പെടില്ലെന്ന് കരുതിയ കേസുകൾ തെളിയിക്കപ്പെടുന്നു. നൂതന കുറ്റകൃത്യങ്ങൾ പോലും സമയബന്ധിതമായി തെളിയിക്കുന്നുണ്ട് രാജ്യത്തിന് മാതൃകയാണ് കേരളാ പൊലീസെന്നും അദ്ദേഹം പറഞ്ഞു.