രാഹുൽ ഗാന്ധിക്കെതിരായ ബിജെപി വാക്താവിന്റെ കൊലവിളിയിൽ സർക്കാർ നടപടി എടുക്കാത്തതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രിൻ്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തത് ബിജെപിയെ ഭയന്നാണെന്നും ഇന്നലെയാണ് പേരിന് രു എഫ്ഐആർ ഇട്ടതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്നും ബിജെപിയുമായി ബന്ധമാണ് ഇതിന് കാരണമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ബി ജെ പി വക്താവിതിനെതിരെ നിയമനടപടികൾ സ്വീകരിക്കാത്ത സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു അടിയന്തര പ്രമേയം. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ലായിരുന്നു. കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലാണെന്നും യു.ഡി.എഫ് സമരം ഏറ്റെടുക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. ഇന്നലെയും മിനിഞ്ഞാന്നും സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നു. ഇന്നലെയും നിയമസഭയിൽ ഇക്കാര്യം ഉയർത്തിയിരുന്നുവെന്ന് അദേഹം പറഞ്ഞു.
പരാതികൾ ഇല്ല എന്ന് ഒരു സിപിഐഎം അംഗം ഇന്നലെ പറഞ്ഞു. ആ പരാതികൾ മുഴുവൻ ഞങ്ങൾ ഉയർത്തി. കേന്ദ്ര ഏജൻസികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വിഡി സതീശൻ വിമർശിച്ചു. രാഹുൽഗാന്ധിയുടെ നെഞ്ചിൽ നിറയൊഴിക്കും എന്ന് പറഞ്ഞത് ഒരു നിസ്സാര സംഭവമാണോയെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. ബിജെപിക്ക് അനുകൂലമായ കേസുകൾ കേരളത്തിൽ ഒതുക്കി തീർക്കുന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു.
അതേസമയം നിയമസഭയിൽ സ്പീക്കർക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. രാഹുൽഗാന്ധിയുടെ നെഞ്ചിൽ നിറയൊഴിക്കും എന്ന് പറഞ്ഞത് ഗൗരവമല്ല എന്ന സ്പീക്കറുടെ പരാമർശത്തിൽ പ്രതിഷേധം നടന്നത്. ടിവി ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അത് സഭയിൽ ഉന്നയിക്കാൻ കഴിയുമോ എന്ന് സ്പീക്കർ ചോദിച്ചു. സ്പീക്കർ നീതി പാലിക്കുക എന്ന ബാനറുമായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.