ലഡാക്കിലെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി. പ്രതിഷേധത്തിൽ പങ്കെടുത്ത 50 പേർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. പ്രതിഷേധം എങ്ങനെ അക്രമാസക്തമായി എന്ന് കേന്ദ്രം അന്വേഷിക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച ലേയിലും ലഡാക്കിലും ഉണ്ടായ സംഘർഷത്തിൽ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ രംഗത്തെത്തി. നിരാഹാര സമരം പിൻവലിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും അത് തുടർന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ആരോപണം.
അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെകുറിച്ചും നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങളെ കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി ജനങ്ങളെ വാങ്ചുക്ക് തെറ്റിദ്ധരിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം പറഞ്ഞു. സോനം വാങ്ചുക്കിന്റെ പ്രകോപന പ്രസ്താവനകളാണ് ജനക്കൂട്ടത്തെ സംഘർഷ പാതയിലേക്ക് നയിച്ചതെന്ന് കേന്ദ്ര സർക്കാർ പറയുന്നു.
പ്രക്ഷോഭകാരികൾ പൊലീസ് വാഹനത്തിന് തീയിട്ടു. മുപ്പതോളം പൊലീസുകാർക്ക് പരിക്കേറ്റു. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻപോലും മുൻകൈ എടുക്കാതെ വാങ്ചുക്ക് തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു. ലഡാക്കിലെ ലേ ജില്ലയിൽ നിലവിൽ കർഫ്യൂ തുടരുകയാണ്.ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. കലാപമുണ്ടാക്കുന്നവരെ തടയണമെന്ന് രാഷ്ട്രീയ പാർട്ടികളോടും മതവിഭാഗങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാവരും സമാധാനം പാലിക്കണമെന്നും ലെഫ്റ്റനന്റ് ഗവർണർ ആവശ്യപ്പെട്ടു.