Headlines

ബാബ്‌റി മസ്ജിദ് നിർമിച്ചത് ക്ഷേത്രം പൊളിച്ച്, ഹിന്ദുക്കൾ അവിടെ ആരാധന നടത്തിയിരുന്നു’; വിവാദ പ്രസ്താവനയുമായി ഡി വൈ ചന്ദ്രചൂഡ്

അയോദ്ധ്യ വിധിയിൽ വിവാദ പ്രസ്താവനയുമായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബാബറി മസ്ജിദിന്റെ നിർമ്മാണം തന്നെ അടിസ്ഥാനപരമായും അവഹേളനമായിരുന്നു. പള്ളി നിർമിച്ചത് നേരത്തെ ഉണ്ടായിരുന്ന നിർമിതി തകർത്തു കൊണ്ടാണ്. ഹിന്ദുക്കൾ അവിടെ ആരാധന നടത്തിയിരുന്നു എന്നതിന് പുരാവസ്തു വകുപ്പിന്റെ തെളിവുകൾ ഉണ്ടെന്നും ചന്ദ്രചൂട് പറഞ്ഞു.

ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് ചന്ദ്രചൂഡിന്റെ പുതിയ അവകാശവാദം. ന്യൂസ് ലോണ്ട്‌റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്ദചൂഡിന്റെ വിവാദ പരാമര്‍ശം. ചരിത്രം മറന്നോയെന്നും നമ്മുടെ മുന്നില്‍ ആര്‍ക്കിയോളജിക്കല്‍ തെളിവ് ഉണ്ടാകുമ്പോള്‍ എങ്ങനെ കണ്ണടക്കുമെന്നും ചന്ദ്രചൂഡ് അഭിമുഖത്തില്‍ ചോദിക്കുന്നു.

അയോദ്ധ്യാവിധി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അല്ല തെളിവുകളുടെ അടിസ്ഥാനത്തിൽ ആണെന്നും ചന്ദ്രചൂട് വ്യക്തമാക്കി. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവില്ല എന്നായിരുന്നു സുപ്രീംകോടതി വിധി. ഈ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഇപ്പോള്‍ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പൊളിച്ചതെന്ന വാദവുമായി ചന്ദ്രചൂഡ് രംഗത്തെത്തിയത്.