കൊല്ലത്ത് 75 ഗ്രാം എം.ഡി.എം.എ.പിടികൂടിയ കേസിൽ മുഖ്യപ്രതി പിടിയിൽ.മങ്ങാട് സ്വദേശി ഹരിതയാണ് പിടിയിലായത്. ഹരിത വിദേശത്തിരുന്നാണ് എം.ഡി.എം.എ കച്ചവടം നിയന്ത്രിച്ചത്. ഫസ്റ്റ് ഓൺ ട്വന്റിഫോർ.കഴിഞ്ഞ 2 മാസം മുൻപാണ് കൊല്ലം കുന്തളത്താഴത്തുവെച്ച് അഖിൽ ശശിധരൻ എന്നയാളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘം പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ പ്രതി ഹരിതയിലേക്ക് സംഘം എത്തുന്നത്. ഒമാനിലുള്ള ഹരിത കേരളത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്പന നിയന്ത്രിക്കുന്നതായി അന്വേഷണത്തിൽ വിവരം ലഭിച്ചു. കേസിൽപ്പെട്ട പ്രതികളെ ഇറക്കാനായി കേരളത്തിലെത്തിയ ഹരിതയെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പിന്നാലെയാണ് പ്രത്യേക സംഘം കൊല്ലം ജില്ലാ ജയിൽ പരിസരത്തുവെച്ച് അറസ്റ്റുചെയ്തത്.
വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. 2022 ൽ സമാനമായ കേസിലും ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം , ബാംഗ്ലൂർ, എറണാകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം നടത്തിയിരുന്നത്. ഹരിതയുടെ മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. കേസിൽ അഖിൽ, അവിനാശ്, ശരത് എന്നിവർ നേരത്തെ പിടിയിലായിരുന്നു.