Headlines

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് ജാമ്യം

തിരുവനന്തപുരം കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് ജാമ്യം. ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകികൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി 3 അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തീർപ്പാക്കിയിരുന്നു. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അഭാവത്തിൽ ജാമ്യമില്ലാത്ത വകുപ്പുകൾ നിലനിൽക്കില്ലെന്നായിരുന്നു കോടതി ചൂണ്ടികാട്ടിയിരുന്നത്.

അനിൽകുമാർ ആണ് വാഹനമാണ് ഇടിച്ചത് എന്നതിന് തെളിവുകളില്ല. സിസിടിവി ദൃശ്യങ്ങളും ഇല്ല. സംഭവം നടന്ന 50 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തെ വാഹനത്തിന്റെ ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കേസ് ആദ്യം അന്വേഷിച്ച കിളിമാനൂർ പൊലീസാണ് എസ് എച്ച് ഒ അനിൽകുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. സംഭവത്തിൽ ദക്ഷിണ മേഖല ഐജി അനിൽകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.