ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നാണ് സൂചന. ഹൈഡ്രജൻ ബോംബ് പക്കൽ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും രാഹുൽഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു.
വോട്ട് അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധി വരാനിരിക്കുന്ന ഹൈഡ്രജൻ ബോബിനെക്കുറിച്ച് പറഞ്ഞത്. ‘ആറ്റം ബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാൾ വലുത് എന്താണ്? ആറ്റം ബോംബിനേക്കാൾ വലുത് ഹൈഡ്രജൻ ബോംബാണ്. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്’ ബോംബ് പൊട്ടിയാൽ മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്.