ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പരിപാടിയുമായി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ ശ്രമത്തിനാണ് ഇതോടെ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്.
സംഗമത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാരുടെ വാദം.ഹൈക്കോടതിയിലെ ഹർജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് നിലവിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. പരിപാടി വേണമെങ്കിൽ ഏതെങ്കിലും ഓഡിറ്റോറിയത്തിൽ വച്ച് നടത്തിക്കോട്ടെ എന്നും പമ്പയിൽ വേണമെന്ന് നിർബന്ധം പിടിക്കരുതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
സംഗമത്തിനായുള്ള സ്റ്റേജ് നിർമാണം തീർത്ഥാടകർക്ക് യാത്രാ തടസ്സം ഉണ്ടാക്കുകായും തീർത്ഥാടകർക്ക് ശൗചാലയം പോലും തടസ്സപ്പെടുത്തിയാണ് സ്റ്റേജ് നിർമിക്കുന്നത്. പരിപാടി നടത്താനുള്ള തീരുമാനമെടുത്തത് ദേവസ്വം ബോർഡ് മീറ്റിങ്ങിൽ അല്ല പകരം സർക്കാരിന്റെ അവലോകന യോഗത്തിലാണ്. 2022ൽ പമ്പയിൽ ഭജൻ നടത്താൻ അനുവാദം ചോദിച്ചപ്പോൾ സർക്കാർ എതിർത്തിരുന്നു ഇപ്പോൾ അതേ സ്ഥലത്താണ് പരിപാടി നടത്താൻ അനുമതി നല്കിയിരിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വാദം.